
അന്നമില്ലാഞ്ഞല്ല ഞാൻ വിശപ്പറിഞ്ഞത്
അന്നനാളമെന്നെ ചതിച്ചതിനാലത്രെ
സ്നേഹിതരില്ലാഞ്ഞല്ല
ഞാൻ ഈ കടലോരത്ത് ഒറ്റപ്പെട്ടത്
കടലെടുത്ത് പോയ മൂല്യങ്ങളാലത്രെ
മൃദുതൽപമില്ലാഞ്ഞല്ല ഞാൻ
നിദ്ര വെടിഞ്ഞവളായത്
ഓർമ്മകളുടെ രമ്യഹർമ്മ്യങ്ങൾ എനിക്ക് മേൽ ഇടറി
വീണതിനാലാണ്
വിശക്കുന്ന വയറും
ദാഹിക്കുന്ന കണ്ഠവുമായി അലയുമ്പോഴാണ്,
വിശപ്പില്ലാത്ത നിന്നെ കണ്ടെത്തിയത്.
എനിക്ക് വിശക്കുന്നു –
ഞാൻ ആർത്ത് വിളിച്ചു
ഹാ- നിന്റെ വിശപ്പ് എനിക്ക് തരൂ – പകരം
എന്റെ സമ്പത്തെല്ലാം നിനക്കേകാം. നീ
ആർത്തനായി വിലപിച്ചു
അനന്തരം നാം പരസ്പരം വിശപ്പും ദാഹവും
പങ്കുവെച്ചു
നിന്റെ സമ്പത്തെല്ലാം പിറകില്ലെങ്ങോ പോയ്
മറഞ്ഞപ്പോൾ നീ വിശപ്പുള്ളവനായി
എന്റെ വിശപ്പടങ്ങി – ഞാനും ദീർഘമായി
നിശ്വസിച്ചു
കടൽപരപ്പ് നമുക്ക് നിദ്രാതൽപ്പമായി.
പിന്നീട് നിന്റേയും എന്റേയും നിശ്വാസം ഇടകലർന്ന് കടൽകാറ്റിൽ ഒളിച്ചു കളിച്ചു
Leave a Reply